Thursday, December 9, 2010

അരങ്ങ്‌- 2

കഥകളിയും കദളിപ്പഴവും വാഴേങ്കട തേവരുടെ ഇഷ്ടനൈവേദ്യങ്ങളാണ്‌. കുട്ടികൾ പ്രിയപ്പെട്ടവരാണ്‌. ഹിരണ്യകശിപുവിനെ വധിച്ച ശേഷം പ്രഹ്‌ളാദന്റെ നിർവ്വ്യാജസ്തുതിയിൽ ആറിത്തണുത്ത കോപം. പുത്രനിർവ്വിശേഷമായ വാത്സല്യാതിരേകത്തോടെ കെട്ടിപ്പുണർന്നു. മൂർദ്ധാവിൽ ചുംബിച്ച്‌ സാന്ത്വനിപ്പിക്കുകയും ലാളിക്കുകയും വാരിക്കോരി വരങ്ങൾ നൽകിയനുഗ്രഹിക്കുകയും ചെയ്ത നിഷ്‌ക്കളങ്കസ്വരൂപനായ നരസിംഹം.


അന്നൊരു "ഗോകുലാഷ്ടമിയായിരുന്നു."
1085 ചിങ്ങമാസം 22 ന്‌ തിങ്കളാഴ്ച്ച(06.09.1909)രാത്രി പതിനൊന്നേമുക്കാൽ നാഴിക രാച്ചെന്ന സമയം. (10.58).നാൽപ്പതു വയസ്സിന്നപ്പുറം ഇട്ടിച്ചിരിയമ്മയുടെ രണ്ടാമത്തെ പ്രസവം.ഭാര്യയുടെ പ്രസവമടുത്തിരിക്കുന്നു. ഈശ്വരാ ! ഞാനെന്താ ചെയ്യുക?എന്റെ കയ്യിൽ എന്താണുള്ളത്‌. എല്ലാം വാഴേങ്കട തേവർ തന്നെ നോക്കട്ടെ. കാറൽമണ്ണയിൽ നിന്ന്‌ കുഞ്ചുവിന്റെ അച്ഛന്റെ വരവ്‌. നേരേ അമ്പലത്തിലേക്ക്‌ നടന്നു. അഷ്ടമി രോഹിണിയല്ലേ? ഒന്നു തൊഴാം. എന്നിട്ടാകാം വീട്ടിലേക്ക്‌. അഷ്ടമി രോഹിണി നാളിൽ ജനിച്ചതിനാൽ "കൃഷ്ണൻ" എന്നുതന്നെ പേരിടണമെന്നു പലരും നിർബന്ധിച്ചു. ക്ഷേത്രത്തിലെ ശാന്തിക്കാരും അങ്ങനെയാണ്‌ വേണ്ടതെന്നുപദേശിച്ചു.


ഭഗവാന്റെ തിരുസന്നിധിയിൽ വെച്ചു കൃഷ്ണൻ എന്നു പേരിട്ടു.നിർദ്ധനയായ അന്ധക്കു നിധികുംഭം കിട്ടിയ പോലെയായിരുന്നു അമ്മ!അതീത പ്രസൂതിതദശയിൽ ഒരോമന മുഖം കൂടി കാണാനിട വന്നു. പൂർണ്ണചന്ദ്രോദയം കണ്ട സാഗരം പോലെയായിത്തീർന്നു അവരുടെ ഹൃദയം. എന്നു മാത്രമല്ല ,എന്താണ്‌ മകനെ വിളിക്കേണ്ടതെന്നുറപ്പു വരാതെ കേവലം"കുട്ടി" എന്നർത്ഥമായ കുഞ്ചു! കുഞ്ചു! എന്നിങ്ങനെ വിളിച്ചുതുടങ്ങി. (ആ വഴിക്കു പിന്നെ കുഞ്ചുനായരായിത്തീർന്നു)

ഓമനപ്പുത്രനെ കാണാൻ ,താലോലിക്കാൻ ഇടയ്ക്കിടെ കാറൽമണ്ണയിൽ നിന്നു വന്ന അച്ഛൻ . കരിവളയും കറുത്ത ചരടും , നെറ്റിയിലും കവിളത്തുമുള്ള കറുത്ത പൊട്ട്‌. കറുത്തിരുണ്ടൊരു കോമളബാലൻ.
ജ്യേഷ്ഠന്റെ കൈയ്യിലും അമ്മയുടെ മടിത്തട്ടിലും മയങ്ങിയുറങ്ങിയും ,മുല കുടിക്കുന്നതിന്നിടയിൽ മാനം നോക്കിച്ചിരിക്കുകയും ചെയ്ത പിഞ്ചു ബാലൻ.
പുതിയൊരു സൂര്യനുദിച്ച മനസ്സ്‌ , ദാരിദ്ര്യത്തിന്റെ ഉൾവിളിയുണ്ടെങ്കിലും!

അതിനിടയിൽ വന്നുപെട്ട ചില ആത്മവ്യസനങ്ങൾ
വലിയമ്മയുടെ മൂത്ത മകന്റെ നീരസം. വാക്‌ പാരുഷ്യങ്ങൾ.ഗതികേടിലായ അമ്മയും രണ്ടു മക്കളും. അനാഥത്വത്തിലേക്ക്‌ തന്നെ വീണ്ടുമൊരു തിരിച്ചുപോക്ക്‌.
വലിയമ്മയുടേയും വലിയച്ഛന്റേയും സ്നേഹപൂർണ്ണമായ ഓർമ്മകളെ അയവിറക്കി എന്തും മറക്കാൻ ശ്രമിച്ചു.
പക്ഷേ എന്നിട്ടും............
മറുത്തൊന്നും പറയാൻ കഴിയാതിരുന്ന ആ അമ്മ കുട്ടിക്കു മുല കൊടുത്തുകൊണ്ടിരുന്നപ്പോൾ ദൂരെ നോക്കി നെടുവീർപ്പിട്ടു. കവിളു തുടച്ചു. അറിയാതെ ചില തുള്ളികൾ ആ കുഞ്ഞിന്റെ ദേഹത്തും വീണു. അപ്പോൾ മോണകാട്ടി ചിരിച്ച കുഞ്ഞ്‌ .അതു കണ്ട്‌ സർവ്വദുഃഖങ്ങളും മറന്നുപോയ അമ്മ!


അവിടത്തെ അസുഖകരമായ അന്തരീക്ഷത്തിൽ പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഒരറിയാ നിമിഷത്തിൽ കുഞ്ചുവിനെ ഒക്കത്തെടുത്തു. മൂത്ത മകന്റെ കൈ പിടിച്ചു ആ വീട്ടിൽ നിന്നുമിറങ്ങി.

ആരും എന്തെങ്കിലുമൊന്നു ചോദിച്ചില്ല.
കാറൽമണ്ണയിലേക്ക്‌ തന്നെ തിരിച്ചെത്തി. അമ്മ, തെക്കുമ്പറമ്പു മനയിലെ വാലിയക്കാരത്തിയായി. അച്ഛന്റെ അൽപ്പമായ സഹായത്തോടെ ചെറിയൊരു വീടുപണി തുടങ്ങി.

ആ വീട്ടിൽ ലാളനയേറ്റു വളർന്ന കുഞ്ചു.
ദീർഘമായൊരു കാലം കഴിഞ്ഞ ശേഷം മാത്രമായിരുന്നു പിന്നെ അമ്മ വാഴേങ്കടക്കു പോകാൻ തുടങ്ങിയത്‌. അപ്പോഴേക്കും അമ്മയുടെ മനസ്സിൽ നിന്നു ജ്യേഷ്ത്തത്തിയുടെ മക്കളോടുണ്ടായിരുന്ന അകൽച്ച കുറഞ്ഞു.
അവർ എങ്ങനെയോ പെരുമാറട്ടെ സാരമില്ല.
ഇടയ്ക്കിടെ വാഴേങ്കടയ്ക്കു പോവുക പതിവായി. രണ്ടോ നാലോ ദിവസം അവിടെ താമസിച്ചു തിരിച്ചുപോരും. അങ്ങനെ ഏറിയ കാലം കാറൽമണ്ണയിലും ഇടയ്ക്കെല്ലാം വാഴേങ്കടയിലുമായി കുഞ്ചുവിന്റെ കുട്ടിക്കാലം കഴിഞ്ഞുകൂടി.

No comments:

Post a Comment