വർഷക്കാലത്ത് കഥകളിയഭ്യാസവും വേനലിൽ ഗുരുനാഥന്റെ ഒപ്പം കളിക്കു നടന്നും രണ്ടുകൊല്ലം കടന്നുപോയതറിഞ്ഞില്ല. അടുത്തുള്ള കളികൾക്കു പുറപ്പാടെടുത്തും ചില കുട്ടിത്തരം വേഷങ്ങൾ ചെയ്തും കഥകളിയുമായുള്ള ബന്ധം അനുദിനം വളർന്നു വന്നു. രണ്ടാമത്തെ കൊല്ലം കുട്ടിത്തരം മുഴുവനും ഒട്ടൊട്ടുയർന്ന നിലയിലുള്ള ചില ഭാഗങ്ങളും പരിചയിച്ചു പോന്നു.
മൂന്നാം കൊല്ലം മറ്റൊരു കാര്യം സംഭവിച്ചു. ഗുരുനാഥന് മാറ്റം വന്നു. മറ്റു ചില കളിയോഗങ്ങളിൽ പ്രത്യേകിച്ച് മണക്കുളം കളിയോഗത്തിലെ പ്രധാനിയായിരുന്നു കോപ്പന്നായരാശാൻ. ഒന്നു രണ്ടുകൊല്ലം അവിടെ അഭ്യാസം ഇല്ലായിരുന്നു. ഈ ഘട്ടത്തിലായിരുന്നു അദ്ദേഹം വാഴേങ്കട വന്നു അഭ്യസിപ്പിച്ചതു.
അദ്ദേഹത്തിനു ശേഷം ഗുരുനാഥനായി വന്നത് കല്ലുവഴി ഗോവിന്ദപ്പിഷാരോടി എന്ന ആശാനായിരുന്നു. അസാമാന്യ വേഷഭംഗിയും അഭ്യാസബലവുമുണ്ടായിരുന്ന നടനായിരുന്നു അദ്ദേഹം. ബകവധം, കല്യാണസൗഗന്ധികം, എന്നീ കഥകളിലെ ഭീമൻ,ഉത്തരാസ്വയംവരത്തിൽ ദുര്യോധനൻ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധ വേഷങ്ങൾ. കഠിനമായ ഒരു കണ്ണു രോഗം പിടിപ്പെട്ടതിനാൽ ഏതാണ്ടു 36 വയസ്സു കഴിഞ്ഞതും വേഷം കെട്ടാനുള്ള സാധ്യത മങ്ങി. അരങ്ങത്തില്ലെങ്കിലും നല്ലൊരു ഗുരുവായി കുട്ടികളെ അഭ്യസിപ്പിച്ചു പിന്നീടുള്ള കാലം . അക്കാലത്തായിരുന്നു വാഴേങ്കട കളരിയിലേക്കു വരുത്തിയത്.
അഭ്യാസത്തിന്റെ ഈ കാലഘട്ടമായപ്പോഴേക്കും ഭക്ഷണം തരുന്ന കാര്യത്തിൽ ജ്യേഷ്ഠന് അലംഭാവം വന്നുതുടങ്ങി. പക്ഷേ, അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. കാരണം കഥകളിയഭ്യാസം എന്ന ഒന്നിൽ മാത്രമായി മനസ്സ് സുസ്ഥിരപ്പെട്ടു. ഇടയ്ക്ക് ചില അനധ്യായ ദിവസങ്ങളിൽ കാറൽമണ്ണയിൽ പോയി അമ്മയേയും അച്ഛനേയും കാണും. ചിലപ്പോൾ അമ്മ വാഴേങ്കടയ്ക്കും വന്നു. ഗോവിന്ദപ്പിഷാരോടി ആശാന്റെ കളരിയുമായി ഇഴുകിച്ചേരാൻ വിഷമമുണ്ടായില്ല. അദ്ദേഹത്തിന്റെയടുത്തും രണ്ടുകൊല്ലത്തെ അഭ്യാസമാണുണ്ടായത്. ആ രണ്ടു കൊല്ലത്തെ അഭ്യാസം കൊണ്ടു കഥകളിയിലെ ഒട്ടുമിക്ക ഭാഗങ്ങളും പരിചയിച്ചുപോന്നു. ആദ്യവസാന വേഷങ്ങളായ ഭീമൻ(കല്യാണസൗഗന്ധികം, ബകവധം)അർജ്ജുനൻ(കാലകേയവധം)ധർമ്മപുത്രർ(കിർമ്മീരവധം) ദുര്യോധനൻ(ഉത്തരാസ്വയം വരം) ദക്ഷൻ ,രാവണൻ, കീചകൻ, ഹനുമാൻ, ലളിതമാർ,തുടങ്ങിയ വേഷങ്ങളുടേയെല്ലാം ഒരാമുഖപഠനം ആ അഭ്യാസവേളയിൽ തന്നെ ലഭിച്ചു. ചില ഇടത്തരം വേഷങ്ങൾ ചെയ്യാനും സാധിച്ചു, അങ്ങനെ നാലു കൊല്ലത്തെ അഭ്യാസം കഴിഞ്ഞു. ഷാരോടി ആശാനും തിരിച്ചുപോകേണ്ടി വന്നു.
ഇനി കളരി നടത്തേണ്ട ചുമതല മറ്റാരായാലും പോരാ, നാട്യാചാര്യൻ രാവുണ്ണിമേനോൻ തന്നെ വേണമെന്ന ബോധമുറച്ചു. മല്ലിശ്ശീരി നമ്പൂതിരിക്ക് മുമ്പൊരു അവസരത്തിൽ ആദ്ദേഹത്തെ കൊണ്ടുവരുവാൻ ശ്രമിച്ചുവെങ്കിലും അക്കാലത്ത് ഒളപ്പമണ്ണ (വെള്ളിനേഴി) കളരിയിൽ അഭ്യാസമുള്ളതിനാൽ കഴിഞ്ഞില്ല.
രാവുണ്ണിമേനോനാശാനെ ചെന്നുകണ്ടു വിവരമറിയിക്കാൻ അദ്ദേഹം കുഞ്ചുവിനെത്തന്നെ സസന്തോഷം ചുമതലപ്പെടുത്തി. അത് അളവറ്റ ചാരിതാർത്ഥ്യം പകർന്ന ഒരു കാര്യമായിരുന്നു. കുഞ്ചുവിനെ സംബന്ധിച്ച് ജീവിതത്തിൽ പല നിയോഗങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. സുഖം പകരുന്നവയും ദുഃഖം പകരുന്നവയും . ഈയൊരു നിയോഗം വാഴേങ്കട കളരിയിലേയ്ക്കു രാവുണ്ണിമേനോനാശാനെ ക്ഷണിച്ചുകൊണ്ടുവരികയെന്ന കർത്തവ്യം, ഒരു പൂർവ്വജന്മ പുണ്യമല്ലാതെ മറ്റൊന്നുമല്ലെന്നു തോന്നി.
അദ്ദേഹത്തെ വെള്ളിനേഴിയിൽ ചെന്നു കണ്ടു തന്റെ ആഗ്രഹം (അതെ, കുഞ്ചുവിന്റെ ആഗ്രഹം തന്നെ) അറിയിച്ചു. സസന്തോഷം കൃതാർത്ഥതാപൂർവ്വം അദ്ദേഹം അതിനു സമ്മതിച്ചു. നാലഞ്ചു കൊല്ലം മുമ്പൊരു നാൾ വെള്ളിനേഴിയിൽ നിന്നു സ്ക്കൂൾ വിട്ടു വരുമ്പോൾ കളരിയിൽ നോക്കി ഭ്രമിച്ചുനിന്നപ്പോൾ അദ്ദേഹം ചോദിച്ച ചോദ്യം............
അതിനുള്ള മറുപടിയുമായി കാലം തന്നെ അദ്ദേഹത്തിന്റെയടുത്തേക്ക് കുഞ്ചുവിനെ എത്തിച്ചു.
ആ കൂടിക്കാഴ്ച്ചയിൽ മനസ്സിലൂടെ പുറകോട്ടോടിയ കാലം.
അഭ്യാസത്തിന്റെ അഞ്ചാംകൊല്ലം , അതു മുതൽക്ക് രാവുണ്ണിമേനോനാശാന്റെ ഒരു പ്രിയ ശിഷ്യനായിത്തീർന്നു. ഇതിനെല്ലാമിടയിൽ സഹപാഠികളിൽ ചിലർ മടുത്തു പോവുകയും മറ്റു ചിലർ നാടു വിട്ടു പോവുകയും ചെയ്തു. രാവുണ്ണിമേനോനാശാന്റെ ശിക്ഷണരീതിയ്ക്കു ശേഷമായിരുന്നു അതുവരെ പഠിച്ചതിനെല്ലാം ഒരു സമഗ്രശോഭ കൈവന്നത്. നായകവേഷങ്ങൾ ധൈര്യപൂർവ്വം രംഗത്തവതരിപ്പിക്കാനുള്ള ഉൾക്കരുത്തും മെയ്യഭ്യാസത്തിന്റെ സൗന്ദര്യമാർന്ന രീതിശാസ്ത്രവും കൃത്യവും വ്യക്തവുമായ ചൊല്ലിയാട്ടനിഷ്ഠയും അദ്ദേഹത്തിന്റെ ശിക്ഷണവൈദഗ്ദ്ധ്യത്തിന്റെ ഉത്തമഗുണങ്ങളായിരുന്നു.ഒരു കഥകളി നടനായി വികാസം പ്രാപിക്കുകയെന്ന നിതാന്തജാഗ്രതയും അതിനനുസരിച്ചുള്ള അക്ഷീണമായ പ്രയത്നവും അദ്ദേഹത്തിന്റെ കളരിയുടെ ജൈവസ്വരൂപമായിരുന്നു. താൻ വ്യാപരിക്കുന്ന കലയോടു അത്യാദരമായ ഭക്തിയും അർപ്പണബോധവും അദ്ദേഹം ശിഷ്യരിലേക്കു അനവരതം പകർന്നുകൊടുത്തു. കഥകളിയെക്കുറിച്ചു ശിഷ്യന്മാർക്ക് എത്രയെല്ലാം എന്തെല്ലാം പകർന്നുകൊടുത്താലും അദ്ദേഹത്തിനു തൃപ്തി വന്നിരുന്നില്ല. അദ്ദേഹത്തിന്റെ വേഷങ്ങൾക്കും ആട്ടങ്ങൾക്കും ബഹുച്ചിട്ടയും കണക്കുമുണ്ടായിരുന്നുവെങ്കിലും ശിഷ്യസമ്പാദനത്തിളുള്ള അഭിരുചിക്കും ശിക്ഷണത്തിന്റെ പുനരാവർത്തനങ്ങൾക്കും അതിന്റെ സൗഷ്ഠവത്തികവിനും മറ്റും യാതൊരു അതിരും വരമ്പുമുണ്ടായിരുന്നില്ല. മറ്റെല്ലാ കലകളിലും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നുവെങ്കിലും ശിഷ്യന്മാരോടുള്ള ഉപദേശം ഇങ്ങനെയായിരുന്നു.
"ലോകത്തിൽ കലകൾ പലതുമുണ്ട്. എല്ലാം ഒരുപോലെ സ്വാധീനമായി ആരും തന്നെ ഇല്ല. ഒരു പുരുഷായുസ്സുകൊണ്ട് അതു സാധ്യവുമല്ല. അതുകൊണ്ട് ഒന്നിൽ ബലമായി മനസ്സുറപ്പിക്കുക. കഴിയുന്നതും അതു സ്വാധീനപ്പെടുത്താൻ യത്നിക്കുക. അതിന്റെ ഉപരിസ്ഥാനത്തെത്തണം.
ഇങ്ങനെയുള്ള ഉപദേശത്തെ അനുസരിച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യസന രീതിയും.
ഒരു നടൻ എന്ന നിലയിൽ വർത്തിക്കുമ്പോൾ തന്റെ ശരീരത്തിന്റെ യാതൊരു ഭാഗത്തു നിന്നും പ്രേക്ഷകദൃഷ്ടിയിൽ ഒരു എള്ളിട വ്യത്യാസത്തിലെങ്കിലും കോട്ടം പറ്റരുതെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. കഥകളിയുടെ സൂക്ഷ്മതത്വങ്ങളെ അടിസ്ഥാനമാക്കിയും എത്രയും ഭദ്രമായും ധർമ്മനിഷ്ഠയോടും അളവില്ലാത്ത പ്രേമത്തോടും കൂടിയായിരുന്നു അദ്ദേഹം തന്റെ കലയെ സമീപിച്ചതു. അതിന്റെ പ്രത്യക്ഷോദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വേഷങ്ങളോരോന്നും. കോട്ടയം കഥകളിലെ നായകവേഷങ്ങൾ .പ്രത്യേകിച്ച് കിർമ്മീരവധത്തിലെ ധർമ്മപുത്രൻ പിന്നെ രാവണൻ , ദുരവാസാവ്, ദുര്യോധനൻ തുടങ്ങിയ ഏതു കഥാപാത്രവും അതിന്റെ ഏറ്റവും ഉന്നതമായ നിലയിലെത്തുന്നവയായിരുന്നു.
ഏതർത്ഥത്തിലും നാട്യാചാര്യനായ ഒരു ഗുരുവര്യന്റെ കീഴിൽ വീണ്ടും അഞ്ചു കൊല്ലം കഥകളിയിലെ ഉപരിപഠനം കുഞ്ചുവിനു സിദ്ധിച്ചു. രാവുണ്ണിമേനോനാശാന്റെ കളരിശിക്ഷണം തന്റെ കഥകളി വീക്ഷണത്തിന് അതിന്റെ ഏറ്റവുമുദാത്തമായ ഒരു മേധാശക്തി പകർന്നുകൊടുത്തു. കഥകളിയെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാനും അരങ്ങിന്റെ വ്യവസ്ഥാപിതമായ സങ്കൽപ്പങ്ങളിൽ അടിയുറച്ച് കഥാപാത്രകേന്ദ്രീകൃതമായ ചില നവീനാശയങ്ങൾ ഉൾക്കൊണ്ടു മുന്നേറാനും ആ അഭ്യാസം ശിഷ്യനു കരുത്തു പകർന്നു.
Thursday, January 13, 2011
അരങ്ങ്--7
Subscribe to:
Post Comments (Atom)
വളരെ നല്ല അറിവുകള്‍ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.
ReplyDelete